പൂക്കോട്ടൂര്‍ യുദ്ധം: 89ാ‍ം വാര്‍ഷികം നാളെ

മലപ്പുറം: മലബാര്‍ കലാപത്തിന്റെ ഭാഗമായി 1921 ആഗസ്ത്‌ 26നു പൂക്കോട്ടൂരില്‍ ബ്രിട്ടീഷ്‌ പട്ടാളക്കാരുമായി ഏറ്റുമുട്ടി മുന്നൂറിലധികം ധീരദേശാഭിമാനികള്‍ മരണം വരിച്ച പൂക്കോട്ടൂര്‍ യുദ്ധത്തിനു നാളെ 89 വയസ്സ്‌.

ഇന്ത്യാ ചരിത്രത്തില്‍ യുദ്ധം എന്ന പേര്‍ നല്‍കപ്പെട്ട
സ്വാതന്ത്ര്യ സമര പോരാട്ടം ഇതുമാത്രമാണ്‌. 1920കളില്‍ പൂക്കോട്ടൂരില്‍ ഖിലാഫത്ത്‌ കമ്മിറ്റി രൂപീകരിച്ചു. ഇതിന്റെ സെക്രട്ടറിയായി നിയമിതനായ വടക്കുവീട്ടില്‍ മമ്മദു നിലമ്പൂര്‍ കോവിലകത്തെ കാര്യസ്ഥനായിരുന്നു. ഖിലാഫത്ത്‌ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തതിന്റെ പേരില്‍ കോവിലകത്തെ ജന്‍മിയുമായി അകന്ന മമ്മദുവിനെ ജോലിയില്‍ നിന്നു പിരിച്ചുവിടുകയും കള്ളക്കേസുണ്ടാക്കി അറസ്റ്റ്‌ ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതാണ്‌ പൂക്കോട്ടൂരില്‍ പ്രശ്നങ്ങള്‍ക്കു തുടക്കം കുറിച്ചത്‌.

ഇതിന്റെ പശ്ചാത്തലത്തില്‍ മാപ്പിളമാരെ ഒതുക്കുന്നതിനായി കോഴിക്കോട്ടു നിന്നു പുറപ്പെട്ട പട്ടാളത്തെ നേരിടാനായി രണ്ടായിരത്തോളം മാപ്പിളമാര്‍ സംഘടിച്ചു നടത്തിയ സമരമാണു പൂക്കോട്ടൂര്‍ യുദ്ധം. മുന്നൂറിലധികം മാപ്പിളമാര്‍ വെടിയേറ്റുമരിച്ചു. സ്പെഷ്യല്‍ ഫോഴ്സ്്‌ കമാന്‍ഡര്‍ ലങ്കാസ്റ്ററും ഏതാനും സൈനികരും കൊല്ലപ്പെട്ടു. ഇന്ത്യന്‍
സ്വാതന്ത്ര്യ സമരത്തിന്‌ പൂക്കോട്ടൂരുകാര്‍ പുതിയ ചരിത്രമെഴുതിച്ചേര്‍ക്കുകയായിരുന്നു. വാര്‍ഷികത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന ചരിത്ര സെമിനാര്‍ നാളെ രാവിലെ അറവങ്കരയിലുള്ള പൂക്കോട്ടൂര്‍ പഞ്ചായത്ത്്‌ ഓഡിറ്റോറിയത്തില്‍ നടക്കും. പി വി അബ്ദുല്‍ വഹാബ്‌ എം.പി ഉദ്ഘാടനം ചെയ്യും. അബ്ദുസ്സമദ്‌ പൂക്കോട്ടൂര്‍, ഡോ. അബ്ദുര്‍റസാഖ്‌ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. മലപ്പുറം പ്രസ്സ്ക്ലബ്ബ്‌ പ്രസിഡന്റ്‌ മൊയ്തു വാണിമേല്‍, ഉമര്‍ പാണ്ടികശാല സംസാരിക്കും.

1 comments:

jayasree said...

കൊള്ളാം ബഷീര്‍

Post a Comment

 
Other Website Malabar Kalapam | Wagon Tragedy | Shihab Thangal